2011, നവംബർ 16, ബുധനാഴ്‌ച

സൊമാലിയ

"ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട് ..കോഴീടെ തുത്തില്‍ ഒളിച്ചിട്ടുണ്ട്...അപ്പം തന്നാല്‍ ഇപ്പൊ പാടാം..ശര്‍ക്കര തന്നാ പിന്നേം പാടാം " ....ആരാടാ ഈ പാട്ടുകാരന്‍ എന്ന് നോക്കുമ്പോഴാണ് അവനെ കാണുന്നത്.സോമാലിയ എന്ന് അന്നൊന്നും കേട്ട് തുടങ്ങിട്ടില്ല....എന്നാലും അങ്ങനൊരു രൂപം ആണ് പാട്ടിന്റെ ഉറവിടം.പിന്‍ ബഞ്ചില്‍ നിന്നാണ്.പിന്‍ ബെഞ്ച് എന്ന്  വച്ചാല്‍ വന്‍ നഗരങ്ങളിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കു ഓരത്തു ഉള്ള  ചേരി പോലെ എന്നാണ് നമ്മുടെ ഭാവം.മൂന്നു നേരം കഞ്ഞി കുടിക്കനുല്ലതിന്റെ വക ഉണ്ടായതിനാല്‍ ഇവനൊക്കെ യാരടേ ഇവടെ വലിഞ്ഞു കേറാന്‍  എന്ന പുജ്ഞം !! അതാണ്‌ ആദ്യം തോന്നിയത്.ബട്ടന്‍സ് ഒക്കെ പേരിനെ ഉള്ളു... ഷര്‍ട്ട്‌ പോലൊരു സാധനം ഞാത്തിയിട്ടുള്ളതില്‍. ഏഷ്യയുടെയും ആഫ്രിക്കയുടെയും ഒക്കെ മാപ് അതില്‍ അവിടവിടെയായി ഉണ്ട്.."കൊളംബസ് ഇങ്ങോട്ട് വരണ വഴി ഇടയ്ക്കു ആഫ്രിക്കയില്‍ ഇറങ്ങുമ്പോ സ്പെസിമെന് വേണ്ടി എടുത്തിട്ട കുരങ്ങന്‍ മാരില്‍ ഒന്ന് ഇവിടെ അടുത്തപ്പോ  അങ്ങേരുടെ മാപും അടിച്ചോണ്ട് ചാടി പോന്നതായിരിക്കും! അത് വച്ച് ഒന്ടാക്കിയതാവും  ആ കുപ്പായം .അതാ ആപ്പ്രികെന്റെ  പടം "  കണ്ടു പിടിത്തം അന്തോണി വഹ....
കുരങ്ങന്‍....അല്ലല്ല..വാല്‍ മാക്രി ..ഈനംപീച്ചി ...ഒറ്റ നിമിഷം കൊണ്ട് ഞങ്ങള്‍ വരേണ്യ വര്‍ഗക്കാര്‍ അവനു ഒരുപാട് പേരുകള്‍ സമ്മാനിച്ചു..എന്നാലും വില്‍‌സണ്‍ ഇട്ട പേരാണ് ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപെട്ടത്..'ഒറാന്ഗൂട്ടാന്‍'....സംഗതി എലിയോ പുലിയോ അതോ ഊരാമ്പുലിയോ എന്നൊന്നും മനസ്സിലായില്ലെങ്കിലെന്താ..കേള്‍ക്കാനൊരു സുഖമില്ലേ? ..ഒറാന്ഗൂട്ടാന്‍ !! അല്ലെങ്കിലും വില്‍‌സന്റെ പപ്പാ ദുബായില്‍ ആയതിന്റെ വിവരം അവനുണ്ട്! ! .........പിന്നെയാണ് സാധനം അപൂര്‍വ്വം ആയിട്ടുള്ള ഒരിനം കുരങ്ങാണ് എന്ന്‌ വില്‍‌സണ്‍ പറഞ്ഞു തന്നത്..

അപ്പോഴേക്കും മെറിന സിസ്റ്റര്‍ ക്ലാസ്സ്‌ എടുക്കാന്‍ വന്നതിനാല്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഗവേഷണം നടത്താന്‍ കഴിഞ്ഞില്ല. പക്ഷെ ഉച്ചക്ക് അന്തോണി പറഞ്ഞു...."അവന്റെ അപ്പന്‍ തല്ലീട്ടു അമ്മച്ചി സര്‍ക്കാരശുപത്രീലാരുന്നു.അതാ അവന്‍ ഇത്രേം നാള്‍ വരഞ്ഞേ..ഭയങ്കര കുടിയാ അയാള്‍.ചിലപ്പോ കവലേല്‍ വീണു കിടക്കണ കാണാം.!!" അപ്പൊ ഞങ്ങളെ പോലെ പാരമ്പര്യവും  ശരി അല്ല! ഒരു കാരണവശാലും ഇവന്‍ ഞങ്ങടെ കൂടെ ഇരുത്താന്‍ ഒക്കുന്ന ഇനം  അല്ല.....അന്തോണീ ടേം  വില്‍‌സണ്‍ടേം  ഒക്കെ സ്റ്റാന്‍ഡേര്‍ഡ് വച്ചു നോക്കിയാ ഒട്ടും പറ്റില്ല !
 
അന്നുച്ചക്കു ഞങ്ങള്‍ ചോറ് ഉണ്ണാന്‍ ഇരിക്കുമ്പോള്‍ ആണ് ആദ്യ ബോംബു പൊട്ടിയത്.വില്‍‌സന്റെ ചോറ് പാത്രം കാലി!ചപ്പാത്തീം ചിക്കനും ആയിരുന്നെടാ...ആരോ  കട്ടു തിന്നിരിക്കുന്നു ..ഡ്രില്‍ പീരീഡ്‌ നു എല്ലാരും കളിയ്ക്കാന്‍ പോകുമ്പോള്‍ ആയിരിക്കണം!  കര്‍ത്താവേ !! എനിക്ക് വെശന്ന് കൊടല് കരിയുന്നേ....വിത്സന്‍ കരച്ചിലിന്റെ വക്കിലെത്തി!
നമുക്ക് സിസ്റര്‍ നോട് പറയാം...".ഒരു.....മിനിറ്റ് ..ഇതൊന്നു തീര്‍ത്തോട്ടെ"..നോക്കുമ്പോ അന്തോണി ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാന്‍   കണ്ട പോലെ വലിച്ചു വാരി വായില്‍ കുത്തി നിറയ്ക്കുകയാണ് !!നല്ല കൂട്ട് കാരന്‍!!!എങ്ങാനും  ഷെയര്‍ ചെയ്യേണ്ടി വന്നാലോ ?? ഇങ്ങോട്ട് രണ്ടു ചിക്കന്‍ പീസ് വാങ്ങിയാലും അങ്ങോട്ട്‌ ഒന്നും കൊടുക്കരുതെന്നാണ് അവന്റെ പോളിസി !!  പലിശക്കാരന്‍ പത്രോസിന്റെയല്ലേ മോന് !!
മരീന സിസ്റ്റര്‍ അവനെ കോണ്‍വെന്റില്‍ കൊണ്ട് പോയി ചോറ് കൊടുത്തു എന്നല്ലാതെ വേറൊന്നും സംഭവിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോ ലഞ്ച് ടൈമില്‍ വീണ്ടും ഒരു നിലവിളി ഉയര്‍ന്നു!ഇത്തവണ അന്തോണി ആയിരുന്നു എന്ന്‌ മാത്രം.ഞാനടക്കം പലരും മഠത്തില്‍ നിന്നു ഉള്ള ഊണിന്റെ രുചി അറിഞ്ഞതല്ലാതെ പക്ഷെ ഒരിക്കല്‍ പോലും ആ കള്ള പൂച്ച പിടിക്കപ്പെട്ടില്ല.
 
മാസങ്ങള്‍ കടന്നു പോയി...ഒരുദിവസം മൂന്നാം പിരീട് ടീച്ചര്‍ വരാത്തതിനാല്‍ എല്ലാരേയും ഗ്രൗണ്ടില്‍ വിട്ടു.കളിയുടെ ഇടയില്‍ ഒന്ന് കാര്യം സാധിക്കാന്‍ ബാത്ത് റൂം ലേക്ക് ഓടുന്ന സമയത്താണ് അത് കണ്ടത് !!ബാത്ത് റൂമിന്റെ അടുത്തുള്ള കോണിച്ചോട്ടില്‍ ഒരനക്കം.പെരുച്ചാഴി ആണെന്നാണ് ആദ്യം കരുതിയത്‌.അടുത്തേക്ക് ചെന്നതും കൊനിചോട്ടില്‍ നിന്നും ഒരുത്തനുണ്ട് ശരം വിട്ടപോലെ ഓടുന്നു..നോക്കുമ്പോള്‍ അനിതയുടെ ലഞ്ച് ബോക്സ്‌ പാതി കഴിച്ച നിലയിലും ബാക്കി ഓട്ടത്തിനിടയില്‍ ചിതറിയ നിലയിലും കോണി ച്ചോട്ടില്‍  കിടക്കുന്നു .!!! കാലില്‍ ചിറകുമുളച്ചു എന്നൊക്കെ പറയില്ലേ അതുപോലെ ആയിരുന്നു എന്‍റെ ഓട്ടം.മൊത്തം സ്കൂള്‍ കെട്ടിടത്തിനും ഒന്നുരണ്ടു വട്ടം പ്രദക്ഷിണം വച്ചെങ്കിലും കോണിച്ചോടീന്നു  ഓടിയ പെരുച്ചാഴിയെ ഞാന്‍ 'പിടികൂടി ....ദേ പിന്നേം പോയി' എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍ !!! പെട്ടെന്നാണ് ഞാന്‍ ഒരു ഇഷ്ടികയില്‍ തട്ടി വീണത്‌. പുതിയ ഗേറ്റ് വക്കാന്‍ കൊണ്ടുവന്നതിന്റെ ബാക്കി ആയതാഎന്നു തോന്നുന്നു. പിന്നൊന്നും നോക്കിയില്ല..ഇഷ്ടിക എടുത്തു ഞാന്‍ പെരുചാഴിക്കിട്ടു ഒറ്റയേറ് !!! "ഹെന്ടമ്മ..ച്യേ...." എന്ന വിളിയോടെ കള്ളന്‍ കമിഴ്ന്നടിച്ചു വീണു.
സ്കൂള്‍ ആണെന്ന് മറന്നു ഞാന്‍ കൂവി വിളിച്ചു" കള്ളനെ പിടിച്ചേ..ചോറ് കള്ളനെ പിടിച്ചേ..."
അസ്സംബ്ലി യില്‍ കള്ളന്‍ സൊമാലിയ യെ നിര്‍ത്തുന്നതും എന്നെ ഹെഡ് മിസ്ട്രെസ്സ് അഭിനന്തിക്കുന്നതും ഞാന്‍ സ്വപ്നം കണ്ടു. ..
പക്ഷെ ഒന്നും സംഭവിച്ചില്ല..
ഒരു ദിവസം..
രണ്ടു ദിവസം ....
ങേ ഹേ ...ഒന്നും നടക്കുന്നില്ല...ഒരു കാര്യം കൂടി ഇതിനിടെ ഞാന്‍ ശ്രദ്ധിച്ചു !! മെറീന സിസ്റ്റര്‍ പഴയപോലെ എന്നോട് മിണ്ടുന്നില്ല...മൈന്‍ഡ് ചെയ്യുന്നേയില്ല ..
 
 മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം സിസ്റര്‍ എന്നോടു പറഞ്ഞു ..നമുക്കൊരിടം വരെ പോകാനുണ്ട് ..എന്‍റെ കൂടെ വാ...പെട്ടെന്ന് എനിക്ക് ഒരു ബൂസ്റ്റ്‌ കുടിച്ച എഫ്ഫക്റ്റ്‌ ആയിരുന്നു ..സിസ്റ്റര്‍ വീണ്ടും എന്നോട് മിണ്ടുന്നു !!!എവിടെ ആണെന്ന് ചോദിച്ചില്ല..അപ്പോള്‍ യേത് നരകത്തിലെക്കാനെങ്കിലും ഞാന്‍ കൂടെ പോകുമായിരുന്നു കാരണം സിസ്റെരുറെ pet ആയിരുന്ന എന്നോട് സിസ്റ്റര്‍ മിണ്ടാതായപ്പോള്‍ പാര അന്തോണിയുടെ ചിരി എന്‍റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കുറെ നാള്‍ ആയിരുന്നു....(നോക്കെടാ പാരെ ..ഞങ്ങള്‍ വീണ്ടും കൂട്ടായി ..എന്ന്‌ വിളിച്ചു കൂവാന്‍ തോന്നിയിരുന്നു എങ്കിലും അത് വീണ്ടും പ്രശന മായാലോ എന്ന്‌ വിചാരിച്ചു മാത്രം ഞാന്‍ മിണ്ടാതിരുന്നു).

ഞങ്ങളുടെ യാത്ര അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് നിന്നത്......വെള്ള പെയിന്റ് അടിച്ച കട്ടിലിന്റെ വശത്തായി ഒരു കീറപ്പായില്‍ ചുരുണ്ട് കൂടി കിടക്കുന്ന സ്ത്രീയുടെ അടുത്തു നിലത്തു കുത്തിയിരിക്കുന്ന ആളെ ഞാന്‍ വേഗം തിരിച്ചറിഞ്ഞു....കുറെ ദിവസമായി കാണാന്‍ ഇല്ലാതിരുന്ന സോമാലിയ !ഷര്‍ട്ട്‌ ഇട്ടിട്ടില്ല ..എല്ലുന്തിയ പുറത്ത്‌ ചോര കട്ടപിടിച്ചു കിടക്കുന്നുണ്ട് ..ഇഷ്ടിക കൊണ്ടതാവും !!
മരുന്നിന്റെ മണവും വൃത്തികേടിന്റെ കൂമ്പാരവും നിറഞ്ഞ അവിടെനിന്നും എങ്ങിനെയെങ്കിലും രക്ഷപെട്ടാല്‍ മതി എന്നായിരുന്നു എനിക്ക്.കുറെ നേരം ജനലിലൂടെ പുറത്തേക്ക് നോക്കി സമയം കളയാന്‍ ശ്രമിച്ചു..മുടന്തിയും നൊന്ടിയും  ചുമച്ചും ചുവന്ന വെള്ളം പോലുള്ള മരുന്ന് നിറച്ച കുപ്പിയുമായി പുറത്തേക്ക് പോകുന്ന രൂപങ്ങള്‍...എല്ലാരുടെയും കയ്യിലെ മരുന്നിനു ചുവന്ന നിറം !!!! ഇവര്‍ക്കൊക്കെ ഒരേ അസുഖം ആണോ??
ആരോ നിക്കറിന്റെ അറ്റത്ത് പിടിച്ചു വലിക്കുന്നതരിഞ്ഞു ഞാന്‍ തിരിഞ്ഞു നോക്കി....സൊമാലിയയുടെ അനിയത്തിപെണ്ണ് !!ജനിച്ചിട്ട്‌ ഇന്ന് വരെ എണ്ണ കണ്ടിട്ടില്ലാത്ത മുടിയും അഴുക്കു പിടിച്ച മുഖവും....സിസ്റ്റര്‍ കൊടുത്ത റൊട്ടിയുടെ ഒരു കഷണം എനിക്ക് നീട്ടുകയാണ് അവള്‍ !.....തിരിഞ്ഞു നോക്കാതെ ഞാന്‍ ഒറ്റ ഓട്ടം വച്ചു കൊടുത്തു. ഗേറ്റ് നു പുറത്തു സിസ്റ്റര്‍ വരും വരെ ഞാന്‍ കാത്തു നിന്നു.....
തിരികെ സ്കൂളിലേക്ക് നടക്കുമ്പോള്‍ സിസ്റ്റര്‍ ചോദിച്ചു..."നീ അവള്‍ തന്ന റൊട്ടി എന്താ വാങ്ങാതിരുന്നത് ?....ഞാന്‍ ഒന്നും മിണ്ടിയില്ല.
അവള്‍ ആശുപത്രിയില്‍ നിന്നും അമ്മക്ക്  കിട്ടുന്ന റൊട്ടിയുടെ ഒരു കഷ്നമാണ്  ആകെ കഴിഞ്ഞ ഒരാഴ്ച ആയി തിന്നുന്നത്.വിശന്നിട്ടു  കണ്ണ് കാണാത്ത അവസ്ഥയിലാണ് ,എന്നിട്ടും അവള്‍ ഒരു കഷണം നിനക്ക് വച്ചു നീട്ടി....അവളുടെ ചേട്ടന്‍ വിശന്നപ്പോള്‍ വേറെ വഴിയില്ലാതെ നിങ്ങളുടെ ചോറെടുത്ത് തിന്നപ്പോ നീ അവന്റെ പുറം ഇഷ്ടിക കൊണ്ട് എറിഞ്ഞു പൊളിച്ചതാണ് എന്ന്‌ അവള്‍ക്കറിയാം...എന്നിട്ടും .."
എന്‍റെ തൊണ്ട വരണ്ടു !! കാലുകള്‍ നിലത്തു വേരിറങ്ങി !!അവ മുന്നോട്ടു നീങ്ങാന്‍ വിസമ്മതിച്ചു.......എത്ര ശ്രമിച്ചിട്ടും !!
അന്ന് മുതല്‍ അഴുക്കു പിടിച്ച ആ കരിവാളിച്ച മുഖവും കുഴിഞ്ഞ കണ്ണുകളും പാറിപ്പറന്ന ചപ്ര തലമുടിയും എന്നെ പിന്തുടരാന്‍ തുടങ്ങി...അമ്മയുണ്ടാക്കുന്ന സാമ്പാറോ ചിക്കനോ ദോശയോ ഒന്നും എന്‍റെ തൊണ്ടയില്‍ നിന്നും കീഴോട്ടു ഇറങ്ങുന്നില്ല ......നീട്ടി പ്പിടിച്ച ആ റൊട്ടി മാത്രമായിരുന്നു മുന്നില്‍....
ഉച്ചക്ക്  ലഞ്ച് ബോക്സ്‌ തുറന്നാല്‍ അതിലും ആ റൊട്ടി മാത്രം !...എനിക്ക് മിണ്ടാട്ടം മുട്ടി...എന്‍റെ തോളില്‍ ആരുടെയോ കൈ അമരുന്നത് അറിഞ്ഞു ഞാന്‍ നോക്കുമ്പോള്‍ മെറീന സിസ്റ്റര്‍ ആണ് ......" നീ വിശന്നിരുന്നാല്‍ പ്രായശ്ചിത്തമാവില്ല ...കഴിക്കു ...ഇനി ആരോടും അങ്ങനെ ചെയ്യാതിരുന്നാല്‍ മതി ...ആരും കള്ളനായി ജനിക്കുന്നില്ല എന്ന്‌ മനസ്സിലായോ ...?ദൈവം നിങ്ങളോടൊക്കെ എത്ര വലിയ കരുണയാണ് കാണിച്ചിട്ടുള്ളത് എന്നും "...........നാണമില്ലാതെ വലിയവായില്‍ വീണ്ടും ഞാന്‍ ഉറക്കെ കരഞ്ഞു....ചോറ് പാത്രവും കയ്യില്‍ വച്ചു കാരണമൊന്നും കൂടാതെ ഇവന്‍ വലിയവായില്‍ മോങ്ങുന്നത് എന്തിനനെന്നറിയാതെ   അന്തോണിയും വിത്സനും അന്തം വിട്ടു നോക്കുന്നതും,ഇരട്ടവാല്‍ മുടിയുള്ള പെണ്‍കുട്ടി കാണുന്നതും   എനിക്ക് പ്രശ്നമായിരുന്നില്ല അല്ലെങ്കില്‍ കണ്ണുനീരില്‍ കാഴ്ച മങ്ങി അവരൊക്കെ ഇല്ലാതായി ..സിസ്റ്റര്‍ പറയുന്നതൊന്നും കേട്ടില്ല .ഞാന്‍ കരഞ്ഞു.....

പിന്‍ കുറിപ്പ് : ഒരു പൊതി ചോറ് ഇടയ്ക്കു അവനും കൊണ്ടുവന്നു കൊടുത്താല്‍ മതി എന്ന മെറീന സിസ്റെരുറെ പ്രായശ്ചിത്തം ഒരിക്കലും എനിക്ക് ചെയ്യാന്നായില്ല...കാരണം സോമാലിയ പിന്നെ ഒരിക്കലും സ്കൂളില്‍ വന്നില്ല.അമ്മ മരിച്ചുപോയി എന്നും അപ്പന്‍ അതോടെ വീട്ടില്‍ വരാതായി..സോമാലിയ എങ്ങോട്ടോ നാട് വിട്ടു പോയി എന്നും പെങ്ങള് പെണ്ണിനെ പഞ്ചായത്ത് മെമ്പറും ഒക്കെ കൂടി ഏതോ അനാഥാലയത്തില്‍ ആക്കി എന്നും അവധി കഴിഞ്ഞു വന്നപ്പോള്‍ അന്തോണി പറഞ്ഞു കേട്ടു.....വര്‍ഷങ്ങള്‍ക്കിപ്പുറവും....ചോറിനു മുന്‍പില്‍ ഇരിക്കുമ്പോള്‍ എന്‍റെ മുന്‍പില്‍ റൊട്ടിയും നീട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു അഴുക്കുപിടിച്ച മുഖവും ആ ചപ്രതലമുടിയും വന്നു നില്‍ക്കുന്നു...അറിയാതെ ഒരു കരച്ചിലിനൊപ്പം ചോറ് തൊണ്ടയില്‍ കുരുങ്ങുന്നു !!!!